തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയില്‍ വെച്ച് അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പോലീസ്. അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളായ കെഎസ്‌ആര്‍ടിസി ജീവനക്കാരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നും പ്രതികള്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും മര്‍ദ്ദനമേറ്റ പ്രേമനന്‍ പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മൂന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയിരുന്നു. ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷരീഫ്, കണ്ടക്ടര്‍ എന്‍.അനില്‍ കുമാര്‍, അസിസ്റ്റന്റ് സിപി മിലന്‍ ഡോറിച്ച് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
മകളുടെ കണ്‍സെഷന്‍ അപേക്ഷിക്കാനായി ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രേമനെയും മകളെയും സിഐടിയു പ്രവര്‍ത്തകരായ ജീവനക്കാര്‍ മര്‍ദ്ദിച്ചത്.
കണ്‍സെഷന്‍ നല്‍കണമെങ്കില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ മൂന്ന് മാസം മുന്‍പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതായും തുടര്‍ച്ചയായി സര്‍ഫിക്കറ്റ് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. ഇതിന് പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.






