നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ നിർമാണം പൂർത്തിയാക്കിയ കോട്ടയം കെഎസ്ആർടിസി ടെർമിനൽ ഇന്നു(ഒക്ടോബർ 24) യാത്രക്കാർക്കായി തുറക്കും.
ഭൂകമ്പത്തെ നേരിടാൻ കഴിയുന്ന പ്രീസ്ട്രെസ്ഡ് പ്രീകാസ്റ്റ് ടെക്നോളജിയിലാണ് ടെർമിനലിന്റെ നിർമാണം നടത്തിയത്. മറ്റൊരു സ്ഥലത്ത് നിർമിച്ച കെട്ടിട ഭാഗങ്ങൾ ഇവിടെത്തിച്ച് കൂട്ടിയോജിപ്പിച്ചാണു നിർമാണം.
ഈപ്പൻ ജോർജിന്റെ ഉടമസ്ഥതയിലുള്ള ഇക്യുബ് സ്ട്രക്ചറൽ കംപെയിൻസ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാതാക്കൾ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.81 കോടി രൂപ ഉപയോഗിച്ചാണു നിർമാണം.
ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളുമടക്കം 6,000 ചതുരശ്ര അടിയിലാണ് ടെർമിനൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്നു 4.30നു മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാവും.
40 കോടി വരെ ചെലവിട്ടു നിർമിച്ച ബസ് ടെർമിനലുകൾ ഉദ്ദേശിച്ച ലക്ഷ്യം കാണാതെ സംസ്ഥാനത്തിന്റെ പലഭാഗത്തും കിടക്കുമ്പോഴാണു രണ്ടു കോടിയിൽ താഴെ മാത്രം ചെലവിട്ട് കോട്ടയത്തെ ടെർമിനലിന്റെ നിർമാണം. 32 കോടി ചെലവിട്ട് കോട്ടയത്ത് ബസ് ടെർമിനൽ നിർമിക്കാൻ നേരത്തേ സർക്കാർ നിശ്ചയിച്ചിരുന്നു.
അതു നടക്കാതെ വന്നപ്പോഴാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു ബസ് ടെർമിനൽ നിർമിക്കാൻ തീരുമാനിച്ചത്. പല കാരണങ്ങൾ കൊണ്ടു നിർമാണം വൈകിയതിനെ തുടർന്ന്, എംഎൽഎ ഫണ്ടിൽ നിന്ന് 1.81 കോടി രൂപ ചെലവഴിച്ചാണു ടെർമിനൽ പൂർത്തിയാക്കിയത്.
എംഎൽഎ ഫണ്ടിൽ നിന്ന് ഇത്രയേറെ തുക ചെലവഴിച്ചു നിർമിച്ച ടെർമിനൽ കേരളത്തിൽ മറ്റെങ്ങുമില്ലെന്നാണു വിവരം. ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളുമടക്കം 6,000 ചതുരശ്ര അടിയിലാണ് ടെർമിനൽ ഒരുങ്ങുന്നത്. ശോച്യാവസ്ഥയിലായിരുന്ന രണ്ടു കെട്ടിടങ്ങളിൽ ഒന്നു പൊളിച്ചാണു കാത്തിരിപ്പു കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത്. 4,300 ചതുരശ്ര മീറ്ററിൽ തറയോടുകൾ പാകിയതോടെ സ്റ്റാൻഡിലെ കുണ്ടും കുഴിയും മാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ അധ്യക്ഷതയിൽ നാളെ വൈകിട്ട് അഞ്ചിനു ബസ് സ്റ്റേഷനിൽ ചേരുന്ന യോഗത്തിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയാകും.






