പാലാ: നഗരസഭയിൽ ഓഫിസ് സമയത്തിന് ശേഷം വിവിധ അന്വേഷണ ഘട്ടങ്ങളിൽ ഇരിക്കുന്നതും പ്രത്യേക നിരീക്ഷണത്തിലും സംരക്ഷണത്തിലും സൂക്ഷിക്കപ്പെടുന്നഫയൽ ശേഖരം ഒന്നാകെ നീക്കാനുള്ള ശ്രമം കൗൺസിലർമാർ പാഞ്ഞെത്തി നിർത്തിവയ്പിച്ചു.
നഗരസഭയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കാത്ത ഫയലുകൾ ഉൾപ്പെടെ വളരെ സുരഷിതമായി സൂക്ഷിച്ചിരിക്കുന്ന വിശാലമായ മുറി കൗൺസിൽ തീരുമാനം ഇല്ലാതെ ഒരു കോൺടാക്ടറുടെ നേതൃത്വത്തിൽ ഓഫിസ് സമയത്തിന് ശേഷം ആരോരുമറിയാതെ നീക്കാനുള്ള ശ്രമമാണ് കൗൺസിലർമാർ സമയോചിതമായി ഇടപെട്ട് തടഞ്ഞത്.
ഓഫിസ് അവസാനിക്കുന്ന സമയത്തിന് തൊട്ടു മുൻപ് സെക്രട്ടറി നിയോഗിച്ച രണ്ട് ശുചികരണ തൊഴിലാളികളെയും വിട്ടു നൽകിയാണ് ഫയൽ മാറ്റുന്നതിനായുള്ള നീക്കം ആരംഭിച്ചത് . ഓഫിസ് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഓഫിസ് സുപ്രണ്ടു പോലും ഈ സമയത്ത് ഓഫിസിൽ ഇല്ലായിരുന്നു. രാത്രിയിൽ തന്നെ നീക്കാനുള്ള ശ്രമമാണ് നടന്നത്. ഇതറിഞ്ഞ് പത്ത് മിനിട്ടിനുള്ളിൽ പത്തോളം കൗൺസിലർമാരാണ് ഓടിയെത്തിയത്. കൗൺസിലിൽ ചർച്ച ചെയ്യാതെയുള്ള ഈ നീക്കത്തിൽ ദുരൂഹതയുണ്ടന്ന് കൗൺസിലർമാർ പറയുന്നു. ഫയൽ സൂക്ഷിച്ചിരിക്കുന്ന ഈ മുറി രൂപമാറ്റം വരുത്തി മാറ്റുവാനും കൂടി ശ്രമിച്ചു. ചില ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പോലും അറിയാതെയാണ് നിർമ്മാണ നീക്കവും നടന്നിരിക്കുന്നത്.
പാലാ നഗരസഭയിൽ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി വിജിലൻസ് അന്വേഷണങ്ങൾ നടന്ന് വരുന്നുണ്ട്. കൗൺസിലിലും മറ്റു സമിതികളിലും ചർച്ച ചെയ്യാതെയും ചട്ടങ്ങൾ പാലിക്കാതെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴിപെ്ട്ട് ഇനിയും സെക്രട്ടറി ഈ നീക്കം തുടർന്നാൽ ഉപരോധസമരം നടത്തേണ്ടി വരുമെന്നും തടയാനെത്തിയ കൗൺസിലർമാർ പറഞ്ഞു.
നഗരസഭയിലെ പ്രധാനപ്പെട്ട ഫയലുകൾ എല്ലാം സുരക്ഷിതത്വം മുൻനിർത്തി ഭിത്തി കെട്ടി തിരിച്ചതിനു ശേഷം പിന്നിട് ഇരുമ്പ് ഗ്രില്ലും വച്ച് കവർ ചെയ്താണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കൗൺസിലർമാർ ചെല്ലുന്നതിന് മുൻപ് തന്നെ കോൺക്രീറ്റ് ബ്രെയ്ക്കർ വച്ച് ഭിത്തി തകർത്തു. ഈ ശബ്ദം കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ഇപ്പോൾ ഗ്രില്ല് മാത്രമാണ് ഉള്ളത്.
ഫയലുകൾ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടില്ല! - ചെയർ പേഴ്സൺ
പാലാ നഗരസഭയിൽ ഫയലുകൾ കടത്തികൊണ്ടുപോകാൻ ആരോ ശ്രമിച്ചു എന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.. നിയമപരമായി നടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്ത ഓഫീസ് നവീകരണം എന്ന വർക്ക് ഏറ്റെടുത്ത കരാറുകാരൻ ജോലികൾ തുടങ്ങുകയാണ് ഉണ്ടായതെന്നും ചെയർ പേഴ്സൺ പറഞ്ഞു. വികസനകാര്യത്തിൽ അസഹ്‌ഷണത ഉള്ള ചില തത്പരകക്ഷികൾ വർക്ക് തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്. കരാറുകാരൻ ഇത് സംബദ്ധിച്ച് പരാതി നഗരസഭ സെക്രട്ടറിക്ക് നല്കിയിട്ടുണ്ടന്നും ചെയർ പേഴ്സൺ പറഞ്ഞു.







