രാമപുരം ശ്രീരാമ- ലക്ഷമണ- ഭരത- ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ നാലമ്പല ദർശനം ജൂലൈ 17 കർക്കിടകം ഒന്നാം തീയതി ആരംഭിക്കുന്നു. നാലമ്പലദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം.
രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം എന്നതാണ് വിശ്വാസം. ശ്രീരാമ- ലക്ഷ്മണ- ഭരത- ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ഒരോ പ്രത്യേക സമയങ്ങളിൽ വേണം ദര്‍ശിക്കുവാൻ. നാലമ്പലദര്‍ശന സുകൃതം തേടി നാടിന്‍റെ നാനാഭാഗത്തു നിന്നും രാമപുരത്തേക്ക് ഭക്തജനങ്ങൾ എത്തുന്നു. നാലമ്പല ദർശനത്തിന്റെ പ്രധാന ഒരുക്കമായ ഭക്തജനങ്ങൾക്ക് വേണ്ടിയുള്ള സുരക്ഷാക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാമപുരം പഞ്ചായത്തില്‍ രാമപുരം, കൂടപ്പുലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളില്‍ യാഥാക്രമം ശ്രീരാമന്‍, ലക്ഷമണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ളതായ ഈ ക്ഷേത്രങ്ങള്‍ മൂന്നു കിലോമീറ്റര്‍ മാത്രം ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നു എന്നത് ഒരു പ്രത്യേകതയാണ്.
ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് മൂന്നു കിലോമീറ്റര്‍ മാത്രമാണ്. അതിനാൽ തന്നെ ചുരുങ്ങിയ സമയം കൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കു മുമ്പ് നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുവാന്‍ സാധിക്കും.
കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും ഇത്തരത്തിലൊരു ദർശനപുണ്യം ലഭിക്കില്ല എന്നതാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രസക്തിയേറുന്നത്. രാമനാമത്തിലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു.
രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെയുമാണ് ദർശന സമയം. നാലമ്പല ദർശന കമ്മിറ്റി സെക്രട്ടറി പി.വി രാമൻ നമ്പൂതിരി, ഭരത സ്വാമി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് വി.സോമനാഥൻ നായർ അക്ഷയ, എം.എ ചന്ദ്രൻ നായർ, കെ.എൻ റെജികുമാർ, ലക്ഷ്മണസ്വാമി ക്ഷേത്രം കുടപ്പലം നാരായണൻ നമ്പൂതിരി കെ.വി, വിഷ്ണു കെ.എൻ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.








